ഉയരുന്ന വിമത ശബ്ദങ്ങള്‍ മോദിക്കുള്ള താക്കീത്

ദില്ലി: ബിജെപിയില്‍ അനിഷേധ്യ നേതാവായി നരേന്ദ്രമോദി അരക്കെട്ടുറപ്പിച്ച വര്‍ഷമാണ് 2014. എന്നാല്‍ പാര്‍ട്ടിയില്‍ അടുത്തിടെ ഉയര്‍ന്ന വിമതശബ്ദങ്ങള്‍ മോദിക്ക് ചില താക്കീതുകളും നല്‍കുന്നുണ്ട്. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കുള്ള അതൃപ്തിയും ആര്‍എസ്സ്എസ്സിന്‍റെയും ശിവസേനയുടെയും എതിര്‍പ്പുകളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.

മോദി-അമിത്ഷാ-അരുണ്‍ ജയ്റ്റ്ലി ത്രയമാണ് ബിജെപിയെയും കേന്ദ്രസര്‍ക്കാറിനെയും നിയന്ത്രിക്കുന്നതെന്ന അരുണ്‍ ഷൂരിയുടെ വാക്കുകളാണ് ആദ്യം പാര്‍ട്ടിയിലുള്ള ഭിന്നാഭിപ്രായങ്ങളെ തുറന്ന് കാട്ടിയത്.പിന്നീട് യോഗങ്ങള്‍ പോലും വിളിക്കാതെ പാര്‍ട്ടി തീരുമാനങ്ങള്‍ മൂവരും ചേര്‍ന്ന് കൈക്കൊള്ളുന്നുവെന്ന് സുബ്രമണ്യന്‍ സ്വാമിയും കുറ്റപ്പെടുത്തിയതോടെ ബിജെപിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് വ്യക്തമായി. എന്നാല്‍ സ്ഥാനം ലഭിക്കാത്ത നേതാക്കളുടെ അതൃപ്തിയായാണ് ബിജെപി ഇതിനെ വ്യാഖ്യാനിക്കുന്നത്

കേന്ദ്രസര്‍ക്കാറിലെ മോദിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ്സിഗിനും സുഷമ സ്വരാജിനും എതിര്‍പ്പുകളുണ്ടെങ്കിലും മൌനം പാലിക്കുകയാണ്. മനേകാ ഗന്ധിയും ഗ്രാമ വികസനമന്ത്രി ബിജേന്ദര്‍ സിംഗും പ്രധാനമന്ത്രിയുടെ ഓഫീസും അരുണ്‍ ജ്റ്റ്ലിയും വകുപ്പുകളില്‍ നടത്തുന്ന ഇടപെടലുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമം കര്‍ഷക വിരുദ്ധമാണെന്ന നിലപാടെടുത്ത ആര്‍എസ്സ്എസ്സും തങ്ങള്‍ മോദിയെ കണ്ണടച്ച് പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.

മോദിയെയും അമിത്ഷായെയും എതിര്‍ത്ത് ഇടക്ക് പിണങ്ങിപ്പിരിഞ്ഞ് തിരികയെത്തിയ ഘടകക്ഷി ശിവസേനയും പലപ്പോളും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഒരു വര്‍ഷത്തിനിടെ പാര്‍ട്ടിയില്‍ കാര്യമായ ബലപരീക്ഷണങ്ങള്‍ നേരിടാത്ത മോദിക്ക് വരാനിരിക്കുന്ന അഗ്മിപരീക്ഷ ബീഹാര്‍ തിരഞ്ഞെടുപ്പാണ്. അവിടെ വിജയത്തില്‍ കുറഞ്ഞുള്ള എന്തും പാര്‍ട്ടിയിലെയും കേന്ദ്രസര്‍ക്കാരിലെയും വിമതസ്വരങ്ങളെ കെട്ടഴിച്ച് വിടുമെന്ന് ഉറപ്പാണ്.

0 comments:

Post a Comment