വിമാനക്കമ്പനികള്‍ യാത്ര നിരക്ക് കുത്തനെ കൂട്ടി

വിമാന കമ്പനികള്‍ യാത്ര നിരക്ക് കുത്തനെ കൂട്ടി.ഗള്‍ഫ് നാടുകളിലെ അവധികാലം മുന്നില്‍ കണ്ടാണ് നിരക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയും നിരക്കുകള്‍ കുത്തനെ കൂട്ടി.

ജൂണ്‍ ഇരുപത് മുതല്‍ ജൂലായ് ഇരുപത് വരെയുള്ള കാലയളവിലെ യാത്രാനിരക്കിലാണ് കാര്യമായ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അഞ്ച് ഇരട്ടിയോളമാണ് വര്‍ധന വന്നിരിക്കുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ദുബായ്, കൊച്ചി, ദുബായ്, കോഴിക്കോട്, ഷാര്‍ജ കൊച്ചി, തുടങ്ങിയ സെക്ടറുകളില്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാന്‍ കുറഞ്ഞത് 3600 ദിര്‍ഹം നല്‍കണം. അതായത് 62,000 രൂപ. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനിരക്കിലും ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ സ്വകാര്യ വിമാന കമ്പനികളോട് മത്സരിക്കുകയാണ് ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലെ എല്ലാ സെക്ടറുകളിലെക്കും എയര്‍ ഇന്ത്യ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലായ് മാസത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ 1940 ദിര്‍ഹം നല്‍കണം. നേരത്തെ ഇത് ശരാശരി അഞ്ഞൂറ് ദിര്‍ഹം ആയിരുന്നു.

ജൂണ്‍ അവസാന വാരത്തോടു കൂടി ഗള്‍ഫ് നാടുകളിലെ വേനല്‍ അവധി ആരംഭിക്കുന്നതോടെ നിരക്കുകളില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകും. മൂന്നോ നാലോ പേരടങ്ങുന്ന കുടുംബത്തിന് അവധിക്ക് നാട്ടില്‍ പോകുക എന്നത് തികച്ചും അപ്രാപ്യമാകും. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഡ്രീം ലൈനര്‍ വിമാനങ്ങള്‍ രംഗത്തിറക്കി എയര്‍ ഇന്ത്യ സീറ്റ് ലഭ്യത ഉറപ്പ് വരുത്താന്‍ ശ്രമിച്ചാല്‍ നിരക്ക് വര്‍ധനവ് ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ കഴിയും.

0 comments:

Post a Comment