വ്യത്യസ്ത മനോഭാവക്കാര്‍ക്ക് നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ടുകള്‍

ഞാന്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗ്സ്ഥനാണ്. എനിക്ക് നിക്ഷേപത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ല. ദയവായി സഹായിക്കണം-ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിലൂടെയും ഫോണിലൂടെയും ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം പേര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ മികച്ച ഫണ്ടുകളും അവയിലെ നഷ്ടസാധ്യതയും അറിയാത്തതാണ് പലരേയും പിന്തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത മനോഭാവമുള്ള നിക്ഷേപകര്‍ക്കായി മികച്ച പോര്‍ട്ട് ഫോളിയോ അവതരിപ്പിക്കുകയാണ് ഇവിടെ.

റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ് വിലയിരുത്തി നിക്ഷേപകരെ മൂന്ന് വിഭാഗത്തില്‍ തരംതിരിച്ചാണ് പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തിയിട്ടുള്ളത്. 1. തുടക്കക്കാര്‍. 2. മിതവാദികള്‍, 3. സാഹസികര്‍. ഈ മൂന്ന് വിഭാഗത്തിലേതെങ്കിലുമൊന്നില്‍ വരുന്നവരായിരിക്കും ഭൂരിപക്ഷം നിക്ഷേപകരും. ഓരോ വിഭാഗത്തിലും തിരഞ്ഞെടുത്ത ഫണ്ടുകളാണ് അവതരിപ്പിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെയുള്ള പ്രകടനചരിത്രം വിലയിരുത്തിയാണ് ഫണ്ടുകള്‍ തിരിഞ്ഞെടുത്തിട്ടുള്ളത്.

തുടക്കക്കാര്

ഓഹരിയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ആദ്യമായി നിക്ഷേപം നടത്തുന്നവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഇവര്‍ക്ക് അനുയോജ്യം. ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്തുന്ന ബാലന്‍സ്ഡ് ഫണ്ട്, നികുതിയിളവ് നല്‍കുന്ന ഇഎല്‍എസ്എസ് ഫണ്ട് എന്നിവയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തെ ലോക് ഇന്‍ പിരിയഡുള്ള ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആദായനികുതിയിളവ് ലഭിക്കുകയും ചെയ്യുന്നു. വന്‍കിട ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ടാക്‌സ് സേവിങ് ഫണ്ടാണ് തുടക്കക്കാര്‍ക്ക് അനുയോജ്യം.
ഐസിഐസിഐ പ്രൂ ബാലന്‍സ്ഡ്-ഗ്രോത്ത്

60 മതുല്‍ 80 ശതമാനംവരെ തുക ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. ബാക്കിയുള്ളത് ഡെറ്റ്, മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്നു. വന്‍കിട-മധ്യനിര ഓഹരിളാണ് നിക്ഷേപത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങള്‍ക്കിടയിലും താരതമ്യേന മികച്ച നേട്ടംനല്‍കാന്‍ ഫണ്ടിന് കഴിഞ്ഞതായി കാണുന്നു.

ഫ്രാങ്ക്ലൂന്‍ ഇന്ത്യ ടാക്‌സ് ഷീല്‍ഡ്-ഗ്രോത്ത്

ലാര്‍ജ് ക്യാപ് ഓഹരികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ടാക്‌സ് സേവിങ് വിഭാഗത്തിലുള്ള ഫണ്ടാണിത്. വന്‍കിട ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനാല്‍ നഷ്ടസാധ്യത ഒരുപരിധിവരെ കുറയ്ക്കാന്‍ സാഹായിക്കുന്നു. വിപണി തകര്‍ച്ച നേരിട്ടപ്പോഴും മികച്ച രീതിയിലുള്ള പ്രവര്‍ത്തനപാരമ്പര്യം ഫണ്ട് പ്രകടമാക്കിയിട്ടുണ്ട്. തുടക്കക്കാര്‍ക്ക് നികുതിയിളവിനൊപ്പം മികച്ചനേട്ടവും ഫണ്ടില്‍നിന്ന് പ്രതീക്ഷിക്കാം.

എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് -ഗ്രോത്ത്

60ശതമാനം നിക്ഷേപവും ഓഹരികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ദീര്‍ഘകാല നിക്ഷേപ ലക്ഷ്യത്തോടെയാണ് ഫണ്ടിന്റെ പ്രവര്‍ത്തനം. ഇതനുസരിച്ച് ഓഹരി-ഡെറ്റ് സംതുലനം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു. വന്‍കിട ഓഹരികളേക്കാള്‍ ചെറുകിട-മധ്യനിര ഓഹരികളാണ് ഫണ്ടിന് താല്‍പര്യം. അതിനാല്‍തന്നെ നേരിയ നഷ്ടസാധ്യയുണ്ടെങ്കിലും മികച്ചനേട്ടംനല്‍കാന്‍ ഇത് സഹായിക്കുന്നു.

കനാറ റൊബേക്കോ ബാലന്‍സ്-ഗ്രോത്ത്

ബാലന്‍സ്ഡ് ഫണ്ട് വിഭാഗത്തില്‍ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിലൊന്നാണിത്. ഫണ്ടിന്റെ ദീര്‍ഘകാല ചരിത്രംപരിശോധിച്ചാല്‍ പ്രകടനമികവ് വ്യക്തമാകും. വന്‍കിട ഓഹരികളിലാണ് പ്രധാനമായും നിക്ഷേപം. വിപണിയുടെ വ്യത്യസ്ത കാലാവസ്ഥകളിലില്‍ ഇക്വിറ്റി-ഡെറ്റ് സംതുലനം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നത് സ്ഥിരതയുള്ള നേട്ടം നല്‍കാന്‍ ഫണ്ടിനെ സഹായിക്കുന്നു.

മിതവാദികള്

നിക്ഷേപത്തിന് മികച്ച നേട്ടംലഭിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഈ വിഭാഗക്കാര്‍. അതിനാല്‍തന്നെ നഷ്ടസാധ്യത നേരിയതോതില്‍ സഹിക്കാനും തയ്യാറാണ്. വളരെ സൂക്ഷിച്ച് ആലോചിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷകാലയളവ് മുന്നില്‍ കണ്ട് നിക്ഷേപം നടത്താന്‍ ഇവര്‍ തയ്യാറാണ്. പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടം ലഭിക്കണമെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ട്. അതിനാലാണ് ഓഹരി അധിഷ്ടിത ഫണ്ടുകളിലെ നിക്ഷേപം തിരഞ്ഞെടുക്കുന്നത്. ലാര്‍ജ് ക്യാപ്-മിഡ് ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളാണ് ഈ വിഭാഗക്കാര്‍ക്കുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.

 
ഫ്രാങ്ക് ളിന്‍ ഇന്ത്യ ബ്ലുചിപ്-ഗ്രോത്ത്

വ്യത്യസ്ത വിപണി കാലാവസ്ഥകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച, ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ള ഓഹരി അധിഷ്ടിത ഫണ്ടാണിത്. മികച്ച പ്രവര്‍ത്തന പാര്യമ്പര്യമുള്ള വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപം. സ്ഥിരതയുള്ള നേട്ടംനല്‍കാന്‍ നിക്ഷേപകരെ ഫണ്ട് സഹായിക്കുന്നു.

ഐസിഐസിഐ പ്രൂ ഫോക്കസ്ഡ് ബ്ലുചിപ്പ്-ഗ്രോത്ത്

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. അതിനാല്‍ നഷ്ടസാധ്യത കുറവാണ്. ഓഹരി വാങ്ങി ദീര്‍ഘകാലം സൂക്ഷിക്കുകയെന്ന നിക്ഷേപതന്ത്രമാണ് ഫണ്ട് പിന്‍തുടരുന്നത്.

ടാറ്റ ബാലന്‍സ്ഡ് പ്ലാന്‍ എ-ഗ്രോത്ത്

ബാലന്‍സ്ഡ് ഫണ്ട് ആണെങ്കിലും ഓഹരിയിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. മധ്യനിര കമ്പനികളിലെ നിക്ഷേപം നഷ്ടസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും മികച്ച രീതിയില്‍ സംതുലനം സാധ്യമാക്കുന്നതുകൊണ്ട് മികച്ചനേട്ടംനല്‍കാന്‍ സഹായിക്കുന്നു.

എല്‍ആന്റ്ടി ഇക്വിറ്റി

മികച്ച രീതിയിലുള്ള വൈവിധ്യവത്കരണത്തോടെ വന്‍കിട ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള, ശരാശരിയിലും മീതെ നേട്ടംനല്‍കുന്ന ഫണ്ടാണിത്. 50 ഓഹരികളിലാണ് പ്രധാനമായും നിക്ഷേപം. പോര്‍ട്ട്‌ഫോളിയോയില്‍ 25 ശതമാനം മധ്യനിര കമ്പനികളുടെ ഓഹരിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സാഹസികര്

മികച്ചനേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യംമാത്രമാണ് ഈ വിഭാഗത്തിലെ നിക്ഷേപകര്‍ക്കുള്ളത്. അതിനാല്‍ നഷ്ടംനേരിടാനും ഇവര്‍ തയ്യാറാണ്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളില്‍ അധികം ആശങ്കാകുലരല്ല ഇവര്‍. വിപണിയില്‍ നഷ്ടമുണ്ടായാലും നേട്ടമുണ്ടാകുന്നതുവരെ കാത്തിരിക്കാനും ഇവര്‍ക്ക് മടിയില്ല. മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഈ വിഭാഗക്കാര്‍ക്ക് നിര്‍ദേശിക്കുന്നത്. ചെറുകിട-മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന ടാക്‌സ് സേവിങ് ഫണ്ടും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏഴ് വര്‍ഷംവരെ മുന്നില്‍ കണ്ട് നിക്ഷേപം നടത്താന്‍ ഈ വിഭാഗത്തിലുള്ളവര്‍ തയ്യാറാകണം.

ആക്‌സിസ് ലോങ്‌ടേം ഇക്വിറ്റി-ഗ്രോത്ത്

മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഉയര്‍ന്ന മൂലധനനേട്ടത്തിന് സാധ്യത നല്‍കുന്നു. ഒപ്പം നഷ്ടസാധ്യതയും. പ്രവര്‍ത്തനം തുടങ്ങിയ 2009 മുതല്‍ മികച്ച നേട്ടമാണ് ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്. മൂലധനനേട്ടത്തോടൊപ്പം ആദായനികുതികൂടി ലാഭിക്കാന്‍ ഫണ്ട് സഹായിക്കുന്നു.

ഡിഎസ്പിബിആര്‍ മൈക്രോ ക്യാപ്-ഗ്രോത്ത്

മികച്ച മൂലധനനേട്ടവും അതോടൊപ്പം നഷ്ടസാധ്യതയുമുള്ള ഫണ്ടാണിത്. വന്‍വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട കമ്പനികളെ തിരഞ്ഞുപടിച്ച് നിക്ഷേപം നടത്തിയിരിക്കുന്നു. 79 ശതമാനം നിക്ഷേപവും ചെറുകിട കമ്പനികളുടെ ഓഹരികളിലാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 78 ശതമാനം നേട്ടമാണ് ഫണ്ട് നല്‍കിയത്. ഓഹരി വിപണിയുടെ കുതിപ്പില്‍ മികച്ചനേട്ടവും തകര്‍ച്ചയില്‍ വന്‍നഷ്ടവും ഫണ്ടില്‍നിന്ന് പ്രതീക്ഷിക്കാം.

റിലയന്‍സ് ടാക്‌സ് സേവര്‍

മധ്യനിര-ചെറുകിട ഓഹരികളിലാണ് 75 ശതമാനം നിക്ഷേപവും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ചനേട്ടവും കഷ്ടകാലത്ത് വന്‍ ഇടിവും പ്രതീക്ഷിക്കാം. മൂന്ന് വര്‍ഷം ലോക്ക് ഇന്‍ പിരിയഡുള്ള ടാക്‌സ് സേവിങ് ഫണ്ടാണിത്. ദീര്‍ഘകാലമൂലധനനേട്ടം ലക്ഷ്യമിട്ട് നിക്ഷേപം നടത്താം. അതോടൊപ്പം ആദായ നികുതിയും ലാഭിക്കാം.

എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ്-ഗ്രോത്ത്

ദീര്‍ഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് 75 ശതമാനംവരെ മധ്യനിര കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നു. 0-15ശതമാനമാണ് ചെറുകിട ഓഹരികളിലെ നിക്ഷേപം. ഇത് 25 ശതമാനംവരെയാകാറുണ്ട്. മികച്ച മൂല്യമുള്ള ഓഹരികള്‍ വിലകുറഞ്ഞസമയത്ത് വാങ്ങുകയെന്നതാണ് ഫണ്ടിന്റെ രീതി. മൂന്ന് ശതമാനത്തിലേറെ ഒരു ഓഹരിയിലും നിക്ഷേപിച്ചിട്ടില്ല
 
Source: Mathrubhumi

0 comments:

Post a Comment